തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെയും മുൻ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പി എസ് പ്രശാന്തിനെയും പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. കഴിഞ്ഞ ശനിയാഴ്ചയാണ് രണ്ട് മണിക്കൂര്‍ സമയം നീണ്ടുനിന്ന ചോദ്യം ചെയ്യൽ നടന്നത്. മുൻമന്ത്രിയെന്ന നിലയിൽ അറിയാവുന്നത് പറഞ്ഞു എന്നാണ് ചോദ്യം ചെയ്യൽ സ്ഥിരീകരിച്ചുകൊണ്ട് കടകംപള്ളി സുരേന്ദ്രൻ പ്രതികരിച്ചത്. സ്വര്‍ണം പൂശാനുള്ള ഒരു ഫയല്‍ നീക്കവും വകുപ്പ് നടത്തിയിട്ടില്ലെന്നും കടകംപള്ളി പറഞ്ഞു.
2019ല്‍ സ്വര്‍ണപ്പാളി കൊണ്ടുപോകാന്‍ അനുമതി തേടി ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി ദേവസ്വം വകുപ്പില്‍ അപേക്ഷ നല്‍കിയെന്നും അതില്‍ തുടര്‍നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം വകുപ്പില്‍ നിന്ന് ബോര്‍ഡിലേക്ക് ആ അപേക്ഷ കൈമാറിയെന്നും പത്മകുമാറിന്റെ മൊഴിയുണ്ടായിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് കടകംപള്ളിയെ ചോദ്യം ചെയ്തത്.
അതേസമയം കേസില്‍ ഡിണ്ടിഗൽ സ്വദേശി ഡി മണിയെയും ബാലമുരുകനെയും ശ്രീകൃഷ്ണനെയും എസ്ഐടി ചോദ്യം ചെയ്ത് വിട്ടയച്ചു. ഈഞ്ചയ്ക്കലിലെ ക്രൈംബ്രാഞ്ച് ഓഫിസിലായിരുന്നു ചോദ്യം ചെയ്യൽ. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് വിട്ടയച്ചത്. ഇവർക്ക് സ്വർണക്കൊള്ളയുമായി നേരിട്ട് ബന്ധമില്ലെന്നാണ് സൂചന. അതിനാലാണ് ഇവരെ അറസ്റ്റു ചെയ്യാതെ വിട്ടയച്ചതെന്നാണ് വിവരം. എന്നാൽ ഡി മണിയെ എസ്ഐടി വീണ്ടും ചോദ്യം ചെയ്യുമെന്നാണ് സൂചന.
അതിനിടെ അറസ്റ്റിലായ ദേവസ്വം ബോര്‍ഡ് മുന്‍ അധ്യക്ഷന്‍ എ പത്മകുമാറിന്റെ റിമാന്‍ഡ് 14 ദിവസത്തേക്ക് കൂടി നീട്ടി. ദ്വാരപാലക ശില്‍പ്പ കേസിലെ ജാമ്യാപേക്ഷയില്‍ ജനുവരി ഏഴിനായിരിക്കും വിധി. പത്മകുമാറിനൻ്റിതിനു പുറമെ സ്വര്‍ണവ്യാപാരി ഗോവര്‍ധന്‍റെയും ജാമ്യാപേക്ഷ അവധിക്കാലം കഴിഞ്ഞ്പരിഗണിക്കാന്‍ ഹൈക്കോടതി മാറ്റിവച്ചു. കേസിലെ ഒന്നാംപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി, ഗോവര്‍ദ്ധന്‍, ഭണ്ഡാരി എന്നിവര്‍ക്കായി അന്വേഷണ സംഘം കസ്റ്റഡി അപേക്ഷ നല്‍കിയിട്ടുണ്ട്. ഒരു ദിവസത്തേക്കാണ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതികളെ നാളെ കോടതിയില്‍ ഹാജരാക്കും.


