തിരുവനന്തപുരം : മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ ജോസ് സംവിധാനം ചെയ്ത കളങ്കാവൽ ആഗോള കളക്ഷനായി ഇതുവരെ നേടിയത് 83 കോടി രൂപ. ഇതോടെ ചിത്രം മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ ആഗോള ഗ്രോസ്സർ ആയി മാറി. 82 കോടിയോളം ആഗോള ഗ്രോസ് നേടിയ കണ്ണൂർ സ്‌ക്വാഡിന്റെ റെക്കോർഡ് ആണ് ചിത്രം മറികടന്നത്.
85 കോടിക്ക് മുകളിൽ ആഗോള ഗ്രോസ് നേടിയ ഭീഷ്മപർവമാണ് മമ്മൂട്ടിയുടെ ഏറ്റവും വലിയ ബോക്സ് ഓഫീസ് ഹിറ്റ്. കളങ്കാവൽ ഇത് മാറ്റിമറിക്കുമോ എന്നാണ് മമ്മൂട്ടി ആരാധകരും സിനിമ പ്രേമികളും നോക്കി കാണുന്നത്. മികച്ച പ്രേക്ഷക പിന്തുണയാണ് ചിത്രത്തിന് മലയാളി പ്രേക്ഷകാർ നൽകുന്നത്. കേരളത്തിൽ നിന്ന് മാത്രം ചിത്രം നേടിയത് 36 കോടിക്ക് മുകളിൽ ഗ്രോസ് കളക്ഷനാണ്.
ഡിസംബർ അഞ്ചിന് ആഗോള റിലീസായി എത്തിയ ക്രൈം ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര പ്രേക്ഷക-നിരൂപക പ്രശംസയാണ് നേടിയത്. മമ്മൂട്ടി കമ്പനി നിർമിച്ച ചിത്രം വേഫറർ ഫിലിംസ് ആണ് കേരളത്തിൽ വിതരണം ചെയ്തത്. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്ന് തിരക്കഥ രചിച്ച കളങ്കാവൽ, മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമിച്ച ഏഴാമത്തെ ചിത്രം കൂടിയാണ്. മമ്മൂട്ടി പ്രതിനായകനായി അഭിനയിച്ചു കൊണ്ടാണ് അദ്ദേഹം ഇന്ത്യൻ സിനിമയെ തന്നെ ഞെട്ടിച്ചത്. ഇതുവരെ പ്രേക്ഷകർ കാണാത്ത രൂപത്തിലും ഭാവത്തിലും മമ്മൂട്ടി അമ്പരപ്പിച്ച ചിത്രം കൂടിയായി കളങ്കാവൽ മാറി.
മമ്മൂട്ടിയെ കൂടാതെ, ചിത്രത്തിൽ പോലീസ് ഓഫീസർ ആയ നായക കഥാപാത്രത്തെ അവതരിപ്പിച്ച വിനായകനും വലിയ പ്രേക്ഷക പ്രശംസയാണ് ലഭിച്ചത്.


