ചെന്നൈ: ജനനായകൻ സിനിമയുടെ ഓഡിയോ ലോഞ്ചിന് ശേഷം ചെന്നൈയിൽ മടങ്ങിയെത്തിയ നടനും ടിവികെ മേധാവിയുമായ വിജയ്ക്ക് വന്‍വരവേല്‍പ്പ്. നടനെ കാണാൻ നിരവധി പേരാണ് ചെന്നൈ വിമാനത്താവളത്തിൽ ഒത്തുകൂടിയിത്. വിജയ് എത്തിയതോടെ ഇവരെല്ലാവരുംകൂടി കൂട്ടത്തോടെ അടുത്തേക്ക് എത്തുകയായിരുന്നു. ആളുകൾ തിക്കിത്തിരക്കിയതോടെ മുന്നോട്ട് നടക്കാനാവാതെ താരം നിലത്തുവീണു.
കാറിനടുത്തേക്ക് നടന്ന സമയത്താണ് ആൾക്കൂട്ടം താരത്തെ വളഞ്ഞത്. സുരക്ഷാ സേനാംഗങ്ങളും അംഗരക്ഷകരും ഉണ്ടായിരുന്നെങ്കിലും ജനക്കൂട്ടത്തെ നിയന്ത്രിക്കാനായില്ല. ആരാധകർ ആർപ്പ് വിളിച്ച് സുരക്ഷാസേനയുടെ ബെൽറ്റ് ഭേദിച്ച് അകത്തേക്ക് തള്ളിക്കയറാൻ ശ്രമിച്ചതോടെയാണ് കാര്യങ്ങൾ കൈവിട്ടുപോയത്. ആരാധകർ നടനൊപ്പം നിൽക്കാനും ഫോട്ടോ എടുക്കാനും ശ്രമിക്കുന്നതിനിടെ വിജയ് വീഴുകയായിരുന്നു.
ഇതോടെ സുരക്ഷാ സംഘം താരത്തെ പിടിച്ചുയർത്തി സുരക്ഷിതമായി കാറിലേക്ക് കൊണ്ടുപോയി. അടുത്തിടെ, ടിവികെ സമ്മേളനത്തിൽ വിജയ് പ്രസംഗിക്കുന്നതിനിടെ ആരാധകരിൽ ഒരാൾ സമ്മേളനനഗരിയിലെ ടവറിൽ വലിഞ്ഞുകയറിയത് ആശങ്കയുണ്ടാക്കിയിരുന്നു. ഒടുവിൽ വിജയ് നിരവധി തവണ അഭ്യർഥിച്ചതോടെയാണ് ഇയാൾ താഴെയിറങ്ങിയത്.
ശനിയാഴ്ച മലേഷ്യയിലെ ബുക്കിറ്റ് ജലീൽ സ്റ്റേഡിയത്തിലാണ് ദളപതി തിരുവിഴ എന്ന പേരിൽ ജനനായകൻ സിനിമയുടെ ഓഡിയോ ലോഞ്ച് നടന്നത്. പൂർണ രാഷ്ട്രീയത്തിലേക്ക് കടക്കുന്നതിന് മുമ്പുള്ള നടന്റെ അവസാന സിനിമയെ ആഘോഷിക്കാൻ പ്രമുഖ സെലിബ്രിറ്റികളും ആരാധകരും പൊതുജനങ്ങളും ഉൾപ്പെടെ 80,000ലേറെ പേർ ഒത്തുകൂടിയിരുന്നു.


