ഭോപ്പാൽ : മധ്യപ്രദേശിൽ നഴ്സിൻറെ അശ്രദ്ധമൂലം ഒന്നര മാസം പ്രായമുള്ള കുഞ്ഞിന്റെ തള്ളവിരൽ അറ്റുപോയതായി റിപ്പോർട്ട്. മധ്യപ്രദേശിലെ മഹാരാജ യശ്വന്ത്റാവു ആശുപത്രിയിൽ ആണ് സംഭവം. മാസങ്ങൾക്ക് മുൻപ് എലികളുടെ കടിയേറ്റ് രണ്ട് നവജാത ശിശുക്കൾ മരിച്ചതിന് പിന്നാലെയാണ് ആശുപത്രിയിൽ പുതിയ സംഭവം ഉണ്ടായിരിക്കുന്നത്. വിഷയത്തിൽ നഴ്സിനെ അധികൃതർ സസ്‌പെൻഡ് ചെയ്തു. കൂടാതെ മൂന്ന് നഴ്‌സിങ് ഇൻ ചാർജ്ജുമാരുടെ ശമ്പളം അന്വേഷണം അവസാനിക്കും വരെ തടയുകയും ചെയ്തു.
ന്യുമോണിയ ബാധിച്ചതിനെ തുടർന്ന് ആണ് കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുഞ്ഞിന്റെ കൈയിലെ ഇൻട്രാവണസ് മരുന്നുകൾ നൽകാൻ ഉപയോഗിക്കുന്ന ടേപ്പ് നീക്കം ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് നഴ്സിൻറെ കയ്യിലുണ്ടായിരുന്ന കത്രിക കൊണ്ട് കുഞ്ഞിന്റെ തള്ളവിരൽ മുറിഞ്ഞുപോയത്. ആശുപത്രി ജീവനക്കാരുടെ അശ്രദ്ധയാണ് കാരണമെന്ന് കുടുംബം ആരോപിച്ചു.
വിഷയത്തിന് പിന്നാലെ കുഞ്ഞിനെ എംജിഎം മെഡിക്കൽ കോളജിലെ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റി. ശസ്ത്രക്രിയയിലൂടെ അറ്റുപോയ തള്ളവിരൽ കൂട്ടിച്ചേർക്കുകയും ചെയ്തു. അന്വേഷണത്തിന് ശേഷം കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ട്.


