ന്യൂഡൽഹി: ഡൽഹിയിൽ ഒന്ന് മുതല്‍ 50 വരെ ശരിയായി എഴുതാത്തതിനെ തുടർന്ന് നാലുവയസ്സുകാരിയെ പിതാവ് അടിച്ചു കൊന്നു. പിതാവ് കൃഷ്ണ ജയ്‌സ്വാളാണ് മകളായ വൻഷികയെ ചപ്പാത്തിക്കോലുകൊണ്ട് മർദിച്ചത് . കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
കഴിഞ്ഞ ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം. ഭാര്യ രഞ്ജിതയോട് പ്രതി കുഞ്ഞ് കളിക്കുന്നതിനിടെയില്‍ പടിക്കെട്ടില്‍ നിന്ന് വീണെന്നാണ് പറഞ്ഞത്. തുടർന്ന് ഇവരുടെ ഏഴ് വയസ്സുള്ള മകൻ പിന്നീട് നടന്ന സംഭവം വെളിപ്പെടുത്തുകയായിരുന്നു. അച്ഛൻ സഹോദരിയെ മര്‍ദ്ദിക്കുന്നത് കണ്ടെന്ന് ഏഴു വയസ്സുകാരൻ നല്‍കിയ മൊഴിക്ക് പിന്നാലെയാണ് ക്രൂരകൃത്യം പുറത്തറിയുന്നത്. അമ്മയോട് ഇക്കാര്യം പറയുകയും അവര്‍ പൊലീസിനെ അറിയിക്കുകയുമായിരുന്നു. കുട്ടിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. .
ബിഎൻഎസ് സെക്ഷൻ 103(1) പ്രകാരം ജയ്‌സ്വാളിനെതിരെ പൊലീസ് കൊലപാതക കേസ് രജിസ്റ്റർ ചെയ്തു. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്. ജയ്‌സ്വാളും ഭാര്യയും ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരാണ്. പെൺകുട്ടിയെ സ്കൂളിൽ ചേർത്തിട്ടില്ലാത്തതിനാൽ ജയ്‌സ്വാളാണ് വീട്ടിൽ പഠിപ്പിച്ചിരുന്നത്.


