ലഖ്നൗ: ഉത്തർപ്രദേശില്‍ വീണ്ടും ദുരഭിമാനക്കൊല. ഉത്തർപ്രദേശിലെ മൊറാദാബാദിൽ മിശ്രവിവാഹ ബന്ധത്തിന്റെ പേരിൽ യുവതിയെയും യുവാവിനെയും കൊലപ്പെടുത്തി യുവതിയുടെ സഹോദരങ്ങൾ. ഉംരി സബ്‌സിപൂർ ഗ്രാമവാസികളായ കാജൽ സൈനി (18), മുഹമ്മദ് അർമാൻ (24) എന്നിവരാണ് കൊല്ലപ്പെട്ടത്. മൂന്ന് ദിവസമായി ഇവരെ കാണാനില്ലായിരുന്നു. ഞായറാഴ്ച രാത്രി കാജലിനെ കാണാൻ എത്തിയ അർമാനെ പെൺകുട്ടിയുടെ ബന്ധുക്കൾ പിടികൂടുകയും, തുടർന്ന് ഇരുവരെയും ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തുകയുമായിരുന്നു എന്ന് പോലീസ് പറഞ്ഞു.
ഗ്രാമത്തിന് പുറത്തുള്ള ഒരു ക്ഷേത്രത്തിന് പിന്നിൽ, ഗഗൻ നദിക്ക് സമീപം കുഴിച്ചുമൂടിയ നിലയിലായിരുന്നു മൃതദേഹങ്ങൾ. യുവാവിന്റെ കുടുംബം പോലീസിനെ സമീപിച്ചതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തുവന്നത്. സംഭവത്തിൽ പെൺകുട്ടിയുടെ സഹോദരങ്ങളായ റിങ്കു സൈനി, സതീഷ് സൈനി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിക്കുകയും മൃതദേഹങ്ങൾ ഒളിപ്പിച്ച സ്ഥലം കാണിച്ചുകൊടുക്കുകയും ചെയ്തു. കൊലപാതകത്തിന് ഉപയോഗിച്ച മൺവെട്ടിയും പോലീസ് കണ്ടെടുത്തു.
സംഭവത്തെത്തുടർന്ന് പ്രദേശത്ത് വലിയ രീതിയിലുള്ള സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്. ക്രമസമാധാനം നിലനിർത്തുന്നതിനായി ഗ്രാമത്തിൽ പി.എ.സി (PAC) ഉൾപ്പെടെയുള്ള അധിക പോലീസ് സേനയെ വിന്യസിച്ചിരിക്കുകയാണ്.


