വഡോദര: ന്യൂസിലൻഡിനെതിരെയുള്ള ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് നാല് വിക്കറ്റ് വിജയം. 301 റൺസ് എന്ന വെല്ലുവിളി നിറഞ്ഞ ലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് ഓപ്പണർമാർ മികച്ച തുടക്കമാണ് നൽകിയത്. ആദ്യ വിക്കറ്റിൽ രോഹിത് ശർമയും നായകൻ ശുഭ്മാൻ ഗില്ലും ചേർന്ന് 8.4 ഓവറിൽ 39 റൺസ് കൂട്ടിച്ചേർത്തു.
29 പന്തിൽ 3 ഫോറും 2 സിക്സും സഹിതം 26 റൺസെടുത്ത രോഹിത്തിനെയാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. തുടർന്നെത്തിയ വിരാട് കോലി ക്രീസിൽ നിലയുറപ്പിച്ചതോടെ ഇന്ത്യൻ സ്കോർ അതിവേഗം കുതിച്ചു. കോലിയും ഗില്ലും ചേർന്ന് സ്കോർ 100 കടത്തിയെങ്കിലും, ടീം സ്കോർ 157-ൽ നിൽക്കെ 71 പന്തിൽ 56 റൺസെടുത്ത ഗിൽ പുറത്തായി.
പിന്നീട് ശ്രേയസ് അയ്യരെ കൂട്ടുപിടിച്ച് വിരാട് കോലി ടീമിനെ വിജയത്തിലേക്ക് നയിച്ചു. അനായാസം ബാറ്റ് ചെയ്ത കോലി സെഞ്ച്വറിയിലേക്ക് കുതിക്കവെയാണ് അപ്രതീക്ഷിതമായി പുറത്തായത്. 93 റൺസെടുത്ത കോലിയെ ജാമിസന്റെ പന്തിൽ മിച്ചൽ ബ്രേസ്‌വെൽ പിടികൂടുകയായിരുന്നു. ശ്രേയസ് അയ്യരും പുറത്തായതോടെ ഇന്ത്യ നേരിയ ആശങ്കയിലായെങ്കിലും, കെ.എൽ രാഹുലും ഹർഷിത് റാണയും ചേർന്ന് ഇന്ത്യയെ വിജയതീരത്തെത്തിച്ചു. വാഷിങ്ടൺ സുന്ദർ 7 റൺസുമായി പുറത്താകാതെ നിന്നു. ന്യൂസിലൻഡിനായി കെയ്ൽ ജാമിസൺ നാല് വിക്കറ്റുകൾ വീഴ്ത്തി മികച്ച പോരാട്ടം കാഴ്ചവെച്ചു.


