കൊച്ചി: എന്‍എസ്എസ് നേതൃത്വത്തിനെതിരേ ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസ് നടത്തിയ പരാമർശത്തിനെതിരെ എൻഎസ്എസ് രംഗത്ത്. അനുമതി ചോദിച്ച ആർക്കും നൽകാതിരുന്നിട്ടില്ല. പറ്റുമെങ്കിൽ ഒപ്പം പോയി പുഷ്പാർച്ചന നടത്തുന്നതാണ് രീതി. ഗവർണർ ആകുന്നതിന് മുമ്പാണ് ആനന്ദബോസ് പെരുന്നയിൽ വന്നിട്ടുള്ളത്. അതിന് ശേഷം വരികയോ കാണുകയോ ചെയ്തിട്ടില്ലെന്ന് സുകുമാരൻ നായർ പറഞ്ഞു.. ആനന്ദബോസ് എന്തെങ്കിലും മനസ്സിൽ വെച്ചാണോ പറയുന്നതെന്ന് സംശയമുണ്ട്. ആളുകൾക്കിടയിൽ പ്രശ്നമുണ്ടാക്കാനായി വെറുതെ സ്റ്റണ്ട് അടിക്കുന്നതാണ്. ഞങ്ങൾക്കെതിരെ പറയുന്നവർ പറയട്ടെ. മോഹൻലാൽ വന്ന് തൊഴുതിട്ടു പോയിട്ട് ഇവിടെ കയറ്റിയില്ല എന്ന് വരെ പറഞ്ഞു പരത്തിയില്ലേയെന്നും സുകുമാരൻ നായർ വ്യക്തമാക്കി.
അതേസമയം പ്രസ്താവന വിവാദമായതിന് പിന്നാലെ എൻഎസ്എസുമായി ബന്ധപ്പെട്ട പുഷ്പാർച്ചന വിവാദത്തിൽ തനിക്ക് ഒരു പരാതിയുമില്ലെന്ന് ബംഗാൾ ഗവർണർ സി വി ആനന്ദബോസ് പ്രതികരിച്ചു. ഒരു വിവാദമുണ്ടാക്കാൻ താൻ താത്പര്യപെടുന്നില്ല. അവർ തന്നെ ഹൃദ്യമായാണ് സ്വീകരിച്ചതെന്നും ആനന്ദബോസ് പറഞ്ഞു.


