തിരുവനന്തപുരം : മൂന്നാം ബലാത്സംഗ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര പരാമർശവുമായി പൊലീസിൻ്റെ റിമാൻഡ് റിപ്പോർട്ട്. പരാതിക്കാരിയായ അതിജീവിതയെ ക്രൂരമായ ലൈംഗിക വൈകൃതം പ്രകടിപ്പിച്ച് രാഹുൽ മാങ്കൂട്ടത്തിൽ ബലാത്സംഗം ചെയ്തെന്ന വിവരങ്ങൾ റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് ആയിരിക്കെയാണ് രാഹുൽ മാങ്കൂട്ടത്തിൽ അതിജീവിതയെ ഇത്തരത്തിൽ അതിക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കിയതെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്.
പാലക്കാട് ഒളിവിൽ താമസിച്ചിരുന്ന രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്ത നടപടി ക്രമങ്ങളും റിമാൻഡ് റിപ്പോർട്ടിൽ വിശദീകരിച്ചിട്ടുണ്ട്. രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ‘സാംസങ്ങ് ഫോൾഡിംഗ്’ ഫോൺ പിടിച്ചെടുത്തതായും പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ച് ലൈംഗിക ശേഷി പരിശോധന നടത്തിയെന്നും റിമാൻഡ് റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. ഡിഎൻഎ പരിശോധനയ്ക്കായി രാഹുൽ മാങ്കൂട്ടത്തിൽ നിന്ന് സാമ്പിൾ ശേഖരിച്ചതായും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം നൽകാതിരിക്കാൻ 12 കാരണങ്ങളാണ് റിമാൻഡ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിലും അതിജീവിതയും തമ്മിലുള്ള ചാറ്റുകളും അതിജീവിതയുടെ നഗ്ന വീഡിയോകൾ പകർത്തിയ പ്രതിയുടെ ഉടമസ്ഥതയിലുള്ള മൊബൈൽ ഫോണുകളും കണ്ടെത്തുന്നതിന് പ്രതിയുടെ സാന്നിധ്യം അത്യന്താപേക്ഷിതമാണെന്ന് റിമാൻഡ് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് നിരവധി വീട്ടമ്മമാരേയും അവിവാഹിതകളായ യുവതികളേയും വിവാഹം കഴിക്കാം എന്ന് പറഞ്ഞ് രാഹുൽ മാങ്കൂട്ടത്തിൽ ദുരുപയോഗം ചെയ്തിട്ടുളളതാണെന്നും റിമാൻഡ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സമാന രീതിയിലുള്ള കുറ്റകൃത്യങ്ങൾ രാഹുൽ മാങ്കൂട്ടത്തിൽ ആവർത്തിക്കാൻ സാധ്യതയുണ്ടെന്നും റിമാൻഡ് റിപ്പോർട്ട് വ്യക്തമാക്കുന്നു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗ പരാതിയിൽ രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ യുവതിയുടെ പരാതിയിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അതിജീവിത നൽകിയ മൊഴിയിൽ ചൂരൽമലയിലെ ഫണ്ട് ശേഖരണത്തെക്കുറിച്ച് പരാമർശം ഉണ്ട്. രാഹുൽ മാങ്കൂട്ടത്തിലിൻ്റെ സുഹൃത്തും യൂത്ത് കോൺഗ്രസ് നേതാവുമായ ഫെന്നി നൈനാനെ അടക്കം പരാമർശിക്കുന്നതാണ് അതിജീവിതയുടെ മൊഴി. ചൂരൽമലയിലെ ആവശ്യത്തിനായി ഫണ്ട് കളക്ട് ചെയ്യുന്ന സമയത്ത് രാഹുലിന്റെ സുഹൃത്ത് ഫെന്നി നൈനാൻ പറഞ്ഞിട്ട് ഫെന്നിയുടെ അക്കൗണ്ടിലേയ്ക്ക് 5000 രൂപ അയച്ച് നൽകിയെന്നാണ് എഫ്ഐആറിൽ ഉള്ളത്.
ഫെന്നി നൈനാനും രാഹുൽ മാങ്കൂട്ടത്തിലും തമ്മിലുള്ള ബന്ധം സൂചിപ്പിക്കുന്ന വിവരങ്ങളും എഫ്ഐആറിൽ ഉണ്ട്. എന്ത് സംസാരിച്ചാലും ഫെന്നി അവസാനം രാഹുൽ മാങ്കൂട്ടത്തിലിൻ്റെ പക്കൽ എത്തിക്കുമെന്നാണ് അതിജീവിത മൊഴിയിൽ നൽകിയിരിക്കുന്നത്. രാഹുലും താനും തമ്മിലുള്ള ബന്ധം ഫെന്നിക്ക് അറിയാമോയെന്ന് സംശയമുണ്ടായിരുന്നതായി യുവതിയുടെ മൊഴിയിലുണ്ട്. ഞാൻ ഫെന്നിയോട് സൗഹൃദം സ്ഥാപിച്ചു. രാഹുലിന് വേറെ ഏതെങ്കിലും റിലേഷൻഷിപ്പ് ഉണ്ടോയെന്ന് ചോദിച്ചപ്പോൾ ഇല്ലായെന്നും ഒരുപാട് ഫാൻസ് രാഹുലിന് ഉണ്ടെന്നും രാഹുലിനെ പറ്റി ഫെന്നി പൊക്കിപറയുകയും ചെയ്തു. രാഹുലിൻ്റെ ജീവിതത്തിൽ ഞാൻ മാത്രമേയുള്ളൂവെന്ന് അറിഞ്ഞത് ആ മാനസികാവസ്ഥയിൽ എനിക്ക് ആശ്വാസമായിരുന്നു. രാഹുൽ ഫെന്നിയെക്കൊണ്ട് എന്നെ ഇമോഷണലി മാനിപ്പുലേറ്റ് ചെയ്യുകയായിരുന്നുവെന്ന് പിന്നീടാണ് എനിക്ക് മനസ്സിലായത് എന്നാണ് യുവതിയുടെ മൊഴി.


