ഹൈദരബാദ്: ന്യൂസിലൻഡിനെതിരായ ട്വന്റി20 പരമ്പരയ്ക്ക് മുമ്പ് ഇന്ത്യൻ ടീമിന് വൻ തിരിച്ചടി. പരിക്കേറ്റ യുവ താരം തിലക് വർമയ്ക്ക് പരമ്പര നഷ്ടമാകുമെന്ന് റിപ്പോർട്ട്. വയറിനേറ്റ പരിക്കാണ് താരത്തിന് വെല്ലുവിളിയായി മാറിയത്. വിജയ് ഹസാരെ ട്രോഫിയിൽ ഹൈദരാബാദിനായി കളിക്കുന്നതിനിടെയാണ് തിലകിന് പരിക്കേറ്റത്.
താരം വീണ്ടും കളത്തിലേക്ക് തിരിച്ചെത്താൻ മൂന്നോ നാലോ ആഴ്ച സമയമെടുക്കുമെന്നാണ് റിപ്പോർട്ട്. ഇതോടെ ഈ മാസം 21ന് ആരംഭിക്കുന്ന ന്യൂസിലൻഡിനെതിരായ ട്വന്റി20 പരമ്പര പൂർണമായും തിലകിന് നഷ്ടമാകും. തിലകിന്റെ പകരക്കാരനെ വൈകാതെ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ.
അതേസമയം ശസ്ത്രക്രിയക്ക് വിധേയനായാൽ അടുത്ത മാസം ആരംഭിക്കുന്ന ട്വന്റി 20 ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങളിലും തിലക് കളിക്കുന്ന കാര്യം സംശയത്തിലാവും. കഴിഞ്ഞ വർഷം ഏഷ്യാ കപ്പ് ഫൈനലിൽ പാകിസ്താനെതിരെ അർധസെഞ്ചുറി നേടി ഇന്ത്യയെ കിരീടത്തിലേക്ക് നയിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച തിലക്, നിലവിൽ ഇന്ത്യൻ മധ്യനിരയിലെ അവിഭാജ്യ ഘടകമാണ്. തിലക് വർമ്മയ്ക്ക് ലോകകപ്പ് നഷ്ടമായാൽ സെലക്ടർമാർ മറ്റ് താരങ്ങളെ പരിഗണിക്കേണ്ടി വരും. ശുഭ്മാൻ ഗിൽ, ശ്രേയസ് അയ്യർ എന്നിവർ മധ്യനിരയിലേക്ക് തിരിച്ചെത്തിയേക്കാം.


