ലക്നൌ : ഉത്തർപ്രദേശിലും വോട്ടർമാരെ വെട്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ. സംസ്ഥാനത്ത്
പുതുതായി പുറത്തിറക്കിയ കരട് വോട്ടർപട്ടികയിൽ നിന്ന് മരിച്ചുപോയ 46 ലക്ഷം ആളുകളെ ഉള്‍പ്പെടെ 2.89 കോടി വോട്ടർമാരുടെ പേരുകള്‍ നീക്കം ചെയ്തു. ഒന്നിൽ കൂടുതൽ സ്ഥലങ്ങളിൽ രജിസ്റ്റർ ചെയ്തതായി കണ്ടെത്തിയ 25.47 ലക്ഷം ആളുകളും ഒഴിവാക്കിയവരിൽ ഉള്‍പ്പെടുന്നു. അന്തിമ കരട് വോട്ടർ പട്ടിക മാർച്ച് ആറിന് പ്രസിദ്ധീകരിക്കും. വോട്ടർ പട്ടിക സുതാര്യമാക്കാൻ സംസ്ഥാനത്ത് തുടർച്ചയായി മൂന്ന് തവണ എന്യുമറേഷൻ പ്രക്രിയ നീട്ടിയതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നീക്കം.
കഴിഞ്ഞ ഒക്ടോബർ 27 ന് തീവ്രവോട്ടർ പട്ടിക പ്രഖ്യാപിക്കുമ്പോള്‍ഉത്തർപ്രദേശിൽ ഏകദേശം 15.44 കോടി രജിസ്റ്റർ ചെയ്ത വോട്ടർമാരാണുണ്ടായിരുന്നത്. ഒരോ വോട്ടർമാർക്ക് വേണ്ടിയും ഒരോ വ്യക്തിഗത ഇന്യുമറേഷൻ ഫോമുകളും പുറപ്പെടുവിച്ചു. എന്നാൽ വെറും 81 ശതമാനം വോട്ടർമാരില്‍ നിന്ന് മാത്രമാണ് ഫോമുകള്‍ തിരികെ ലഭിച്ചിരുന്നതെന്നും 18 ശതമാനം വോട്ടർമാർ ഫോമുകള്‍ തിരികെ നൽകിയില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ കാരണത്താലാണ് 2 കോടിയിലധികം ആളുകളെ പട്ടികയിൽ നിന്ന് ഒഴിവാക്കിയതെന്നാണ് കമ്മീഷൻ പറയുന്നത്. ഉത്തർപ്രദേശിൻ്റെ തലസ്ഥാനമായ ലക്നൌവിലാണ് ഏറ്റവും കുറവ് വോട്ടർമാരുള്ളത്. എന്നാൽ തീവ്ര വോട്ടർ പട്ടിക പരിഷ്കരണം പ്രഖ്യാപിച്ചതിന് പിന്നാലെ ലക്നൌവിലെ 39.9 ലക്ഷം വോട്ടർമാരിൽ നിന്ന് 27. 9 ലക്ഷം വോട്ടർമാരായി ചുരുങ്ങിയെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
മറ്റൊരു ജില്ലയായ ലാലിത്പൂറിൽ സമാന അവസ്ഥയാണ് ഉള്ളത്. 9. 5 ലക്ഷം വോട്ടർമാരിൽ നിന്ന്8.6 ലക്ഷം പേരുകള്‍ ഒഴിവാക്കി. പത്ത് ശതമാനത്തിനലധികം കുറവാണ് ജില്ലയിലെ വോട്ടർമാരിൽ ഉണ്ടായത്.
ഇത്തരത്തിൽ ഉത്തർപ്രദേശിൽ നിന്ന് രണ്ട് കോടിയലധികം ആളുകളുടെ പേരുകള്‍ വെട്ടുമാറ്റിയതോടെ രൂക്ഷ വിമർശനങ്ങളാണ് യോഗി സർക്കാരിനെതിരെ ഉയർന്നുവരുന്നത്. തീവ്ര വോട്ടർ പട്ടിക വോട്ടർമാരെ സാരമായി ബാധിക്കുമെന്ന് സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പകുതിയലധികം ആളുകളുടെ പൌരത്വം എന്ന അവകാശത്തെ ബിജെപി സർക്കാറും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും വെട്ടിമാറ്റിയിരിക്കുന്നത്.


