കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിലൂടെ കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വരുമെന്ന് തീർച്ചയാണെന്ന് കോൺഗ്രസ് നേതാവും ലോക്സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി. ചരിത്ര വിജയമാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ നേടിയതെന്നും ജനതയുടെ ശബ്ദം കേൾക്കാൻ ആർഎസ്എസും ബിജെപിയും ശ്രമിക്കുന്നില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കൊച്ചിയിലെ നടന്ന കെപിസിസിയുടെ മഹാപഞ്ചായത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആർഎസ്എസും ബിജെപിയും അവരുടെ ആശയങ്ങൾ അടിച്ചേൽപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും രാഹുൽ ഗാന്ധി വിമർശനം ഉന്നയിച്ചു. ആശയപരമായ സാംസ്കാരിക നിശബ്ദത ഉണ്ടാക്കാനാണ് ബിജെപിയും ആർഎസ്എസും ശ്രമിക്കുന്നത്. ഇന്ത്യയുടെ സ്വത്തും അഭിമാനവും വളരെ കുറച്ചു ആളുകളിലേക്ക് ഒതുങ്ങണമെന്നാണ് അവരുടെ ആഗ്രഹം. ഇത് സാധ്യമാക്കാൻ ഇന്ത്യയുടെ ജനാതിപത്യത്തെ നിശബ്ദമാക്കണം. എന്നാൽ മലയാളിയുടെ ശബ്ദം ഉച്ചത്തിൽ മുഴങ്ങി കേൾക്കുന്ന തെരഞ്ഞെടുപ്പായി തദ്ദേശ തെരഞ്ഞെടുപ്പു മാറി എന്നും രാഹുൽ ഗാന്ധി പറഞ്ഞു.
കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വന്നാൽ ജനങ്ങൾക്ക് വേണ്ടി എന്ത് ചെയ്യുമെന്നതാണ് പ്രധാനം. കേരളത്തിലെ തൊഴിൽ ഇല്ലായ്മ ഇല്ലാതാക്കാൻ എന്തൊക്കെ ചെയ്യാൻ കഴിയുമെന്ന് പറയണം. ഏതു സർക്കാരും വിജയമാവണമെങ്കിൽ ജനത്തിന് കയ്യെത്തും ദൂരത്തു വേണം. യുഡിഎഫ് നേതൃത്വം ഇന്നാട്ടിലെ ജനതയുമായി ഇഴുകി ചേരും. അവരുടെ ശബ്ദം കേൾക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ആയിരക്കണക്കിന് ചെറുപ്പക്കാർ ജോലി കിട്ടാത്തതിനാൽ ഈ നാട് വിടുന്നു. കേരളത്തിലെ ജനങ്ങൾ ഇവിടെ നിന്ന് വിദേശത്ത് പോകുന്നത് നിർബന്ധിതമായ ഒരു അവസ്ഥയിൽ ആകരുതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.


