ആലപ്പുഴ: ചേർത്തല അമ്പിളി കൊലക്കേസിൽ ഭർത്താവ് രാജേഷ് കുമാറിന് ഇരട്ട ജീവപര്യന്തവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷ. അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി എസ് ഭാരതിയാണ് കേസിൽ ശിക്ഷ വിധിച്ചത്. കുടുംബവഴക്കിനെത്തുടർന്നാണ് പള്ളിപ്പുറം തിരുനെല്ലൂർ സർവീസ് സഹകരണ ബാങ്കിലെ കളക്ഷൻ ഏജന്റായിരുന്ന അമ്പിളിയെ ഭർത്താവ് രാജേഷ്‌കുമാർ റോഡിൽവെച്ച് പട്ടാപ്പകൽ വെട്ടിക്കൊന്നത്. പ്രതി രാജേഷ്‌കുമാർ ജലഗതാഗതവകുപ്പിലെ ജീവനക്കാരനാണ്.
2024 മെയ് 18-നായിരുന്നു സംഭവം. സ്‌കൂട്ടറിലെത്തി അമ്പിളി കളക്ഷൻ എടുത്തുപോകുമ്പോൾ ചേർത്തല-അരൂക്കുറ്റി റോഡിൽ പള്ളിപ്പുറം വില്ലേജ് ഓഫീസിനു സമീപമായിരുന്നു അക്രമം. ബൈക്കിൽ പിന്തുടർന്നെത്തിയായിരുന്നു അക്രമം. രക്തംവാർന്നുകിടന്ന ഇവരെ ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
അക്രമത്തിനു ശേഷം അമ്പിളിയുടെ കൈവശം ഉണ്ടായിരുന്ന കളക്ഷൻ ബാഗ് തട്ടിയെടുത്തു കടന്ന രാജേഷ്‌കുമാറിനെ ചേർത്തല പോലീസ് ഇൻസ്പെക്ടർ പ്രൈജുവിന്റെ നേതൃത്വത്തിലുള്ള സംഘം അന്നുതന്നെ പിടികൂടിയിരുന്നു. വിചാരണ കോടതിയിലും ഹൈക്കോടതിയിലും സുപ്രീം കോടതിയിലും പ്രതി ഫയൽ ചെയ്ത ജാമ്യ ഹർജികൾ തള്ളിയിരുന്നു. ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിൽ നടന്ന വിചാരണയിൽ പ്രോസിക്യൂഷൻ ദൃക്സാക്ഷികളെയും ശാസ്ത്രീയ തെളിവുകളും മെഡിക്കൽ തെളിവുകളും ഹാജരാക്കി. അഡീഷണൽ ഗവൺമെന്റ് പ്ലീഡർ പബ്ലിക് പ്രോസിക്യൂട്ടർ എസ്.എ. ശ്രീമോനാണ് പ്രോസിക്യൂഷനു വേണ്ടി ഹാജരായത്.


