Wednesday, February 25, 2026
HomeDisctrict NewsKERALAവിഴിഞ്ഞം തുറമുഖത്തിന്‍റെ ശിൽപ്പി ഉമ്മൻചാണ്ടി : വി ഡി സതീശൻ

വിഴിഞ്ഞം തുറമുഖത്തിന്‍റെ ശിൽപ്പി ഉമ്മൻചാണ്ടി : വി ഡി സതീശൻ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്‍റെ ശിൽപ്പി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വിഴിഞ്ഞം തുറമുഖത്തിന്‍റെ രണ്ടാം ഘട്ട വികസന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു വി ഡി സതീശൻ. വേദിയിൽ വെച്ച് വിഴിഞ്ഞം തുറമുഖത്തോടനുബന്ധിച്ചുള്ള റോഡ്, റെയിൽ ഔട്ട്റീച്ച് പദ്ധതികള്‍ പൂര്‍ത്തിയാകാത്തതിനെയും വിഡി സതീശൻ വിമര്‍ശിച്ചു. കാൽ നൂറ്റാണ്ട് കാലം വിഴിഞ്ഞം സ്വപ്നമായിരുന്നുവെന്നും 2019ൽ തന്നെ തുറമുഖം ഉദ്ഘാടനം ചെയ്യേണ്ടതായിരുന്നുവെന്നും വി ഡി സതീശൻ പറഞ്ഞു. 11 വര്‍ഷം കഴിഞ്ഞിട്ടും വിഴിഞ്ഞം തുറമുഖത്തിലേക്കുള്ള റെയിൽ, റോഡ് ഔട്ട്റീച്ച് പൂർത്തിയാക്കാനായില്ല. മത്സ്യത്തൊഴിലാളികള്‍ക്കുവേണ്ടിയുള്ള ഹാര്‍ബറും തുടങ്ങാനായില്ല. ഔട്ടർ റിങ് റോഡ് ആരംഭിക്കാനായില്ല. ഗ്രോത്ത് കോറിഡോർ തുടങ്ങാനായില്ല. എവിടെയാണ് കുറവ് സംഭവിച്ചത് എന്ന് മനസിലാക്കണം. അത് കൂടി പരിഹരിച്ചുവേണം മുന്നോട്ടുപോകാനെന്നും വിഡി സതീശൻ പറഞ്ഞു.

അതേസമയം വിഴിഞ്ഞത്തിനായി എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. ഇ കെ നായനാർ, വി എസ് അച്യുതാനന്ദൻ, ഉമ്മൻ ചാണ്ടി തുടങ്ങി മുൻ മുഖ്യമന്ത്രിമാര്‍ നടത്തിയ പ്രവര്‍ത്തനങ്ങളെയും ധനമന്ത്രി എടുത്തുപറഞ്ഞു. കഴിഞ്ഞ 10 വർഷത്തെ പ്രവർത്തനം എടുത്ത് പറയാതിരിക്കാനാവില്ലെന്നും മുഖ്യമന്ത്രിയുടെ നിശ്ചയദാർഢ്യം ആണ് പദ്ധതി മുന്നോട്ട് കൊണ്ട് പോയതെന്നും ബാലഗോപാൽ പറഞ്ഞു. വി എസ് സർക്കാരിന്‍റെ കാലത്ത് ചൈനീസ് കമ്പനിയെന്ന് പറഞ്ഞ് അന്നത്തെ കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ചുവെന്നും ധനമന്ത്രി വിമർശിച്ചു.

17 വർഷം മുന്നേ സഞ്ചരിക്കാൻ കേരളത്തിനായെന്നും തുടർഭരണത്തിന്‍റെ ഭരണ വേഗതയുടെ അടയാളമാണ് തുറമുഖമെന്നും എഎ റഹീം പറഞ്ഞു. മുഖ്യമന്ത്രിയുടെ ഇച്ഛാശക്തിയാണ് പദ്ധതി യാഥാർഥ്യമാക്കിയതെന്നും ഒരു തുള്ളി ചോര വീഴാതെ, സ്റ്റേറ്റ്മാൻഷിപ്പ് എന്താണെന്ന് കാണിച്ചു കൊടുത്തുവെന്നും എ എ റഹീം പറഞ്ഞു. കൂടുതൽ മുന്നേറ്റത്തിന് ഈ ഭരണവേഗത തുടരട്ടെയെന്നും എ എ റഹീം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ആരംഭിച്ച സമാനതകൾ ഇല്ലാത്ത വികസനത്തിന്‍റെ തുടർച്ചയാണ് വിഴിഞ്ഞം തുറമുഖമെന്ന് മേയര്‍ വി വി രാജേഷ് പറഞ്ഞു. എല്ലാ മുഖ്യമന്ത്രിമാരും അവരവരുടെ സംഭാവന നൽകിയിട്ടുണ്ട്. മോദി അധികാരത്തിൽ വന്നശേഷം കരയിലും കടലിലും ആകാശത്തും വികസനമാണെന്നും വി വി രാജേഷ് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments