ചെന്നൈ: തമിഴ്‌നാട്ടിൽ വീട്ടിൽ ഉറങ്ങുകയായിരുന്ന ദമ്പതികളെ ചുട്ടുകൊന്നു. തിരുവള്ളൂർ സെങ്കം സ്വദേശികളായ ശക്തിവേൽ, ഭാര്യ അമൃതം എന്നിവരാണ് കൊല്ലപ്പെട്ടത്. ഡിഎംകെ നേതാവും പാക്കിരിപലയും ഗ്രാമ പഞ്ചായത്ത് മുൻ വാർഡ് കൗൺസിലറുമാണ് മരിച്ച ശക്തിവേൽ.
കൃഷിക്കായി പാട്ടത്തിനെടുത്ത മൂന്നേക്കർ സ്ഥലത്തോട് ചേർന്ന ഷെഡിലായിരുന്നു ശക്തിവേലും ഭാര്യയും താമസിച്ചിരുന്നത്. പുലർച്ചെയോടെ അജ്ഞാതർ വീട് പുറത്ത് നിന്ന് പൂട്ടിയ ശേഷം വീടിന് തീവയ്ക്കുകയായിരുന്നു. വീട് കത്തുന്നത് കണ്ട നാട്ടുകാരാണ് പൊലീസിൽ വിവരമറിയിച്ചത്. ശക്തിവേലിന്റെയും അമൃതത്തിന്റെയും മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിലായിരുന്നു. സംഭവത്തിൽ അന്വേഷണത്തിനായി
തിരുവണ്ണാമലൈ പൊലീസ് സുപ്രണ്ട് എം സുധകറിൻ്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്. മൃതദേഹങ്ങൾ തിരുവണ്ണാമലൈ മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ശക്തിവേലിന്റെ രണ്ടാം ഭാര്യയാണ് അമൃതം. ശക്തിവേലിന്റെ ആദ്യ ഭാര്യയും മക്കളും ബെംഗളൂരുവിലാണ് താമസിക്കുന്നത്. അമൃതം ഭർത്താവുമായി പിരിഞ്ഞു കഴിയുന്ന ആളാണ്. മാസങ്ങൾക്ക് മുമ്പാണ് ശക്തിവേലിനൊപ്പം താമസം തുടങ്ങിയത്.


