ന്യൂഡൽഹി: വെനസ്വേലക്ക് നേരെയുള്ള അമേരിക്കന്‍ ആക്രമണത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ. വെനസ്വേലയിലെ ജനങ്ങളുടെ ക്ഷേമത്തിനും സുരക്ഷക്കും പിന്തുണ പ്രഖ്യാപിക്കുന്നുവെന്നും വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
“വെനസ്വേലയിലെ ജനങ്ങളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കും ഇന്ത്യയുടെ പിന്തുണ വീണ്ടും ഉറപ്പാക്കുകയാണ്. മേഖലയിലെ സമാധാനവും സ്ഥിരതയും ഉറപ്പാക്കിക്കൊണ്ട് സംഭാഷണത്തിലൂടെ സമാധാനപരമായി പ്രശ്നങ്ങൾ പരിഹരിക്കാൻ ബന്ധപ്പെട്ട എല്ലാവരോടും ഞങ്ങൾ അഭ്യർത്ഥിക്കുന്നു. കാരക്കാസിലെ ഇന്ത്യൻ എംബസി ഇന്ത്യൻ സമൂഹത്തിലെ അംഗങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ട് സാധ്യമായ എല്ലാ സഹായവും നൽകുന്നത് തുടരും,” ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
വ്യോമാക്രമണം നടത്തി, തലസ്ഥാനമായ കരാക്കസിൽനിന്ന് യുഎസ് സ്‌പെഷ്യൽ ഫോഴ്‌സ് പ്രസിഡന്റ് നിക്കോളാസ് മഡുറോയേയും ഭാര്യ സിലിയ ഫ്‌ളോർസിനേയും തട്ടിക്കൊണ്ടുപോയിരുന്നു. മാസങ്ങൾനീണ്ട ഭീഷണികൾക്കും സമ്മർദതന്ത്രങ്ങൾക്കും ശേഷമാണ് യുഎസ് സൈന്യം, ഇടതുപക്ഷനേതാവായ വെനസ്വേലൻ പ്രസിഡന്റ് മഡുറോയെ രാജ്യത്ത് അതിക്രമിച്ചുകയറി പിടിച്ചുകൊണ്ടുപോയത്.
അതേസമയം വെനസ്വേലയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ഇടത് പാർട്ടികളും രംഗത്തെത്തിയിട്ടുണ്ട്. ഡൽഹി ജന്ദർമന്തറിലാണ് പ്രതിഷേധം. സിപിഎം, സിപിഐ, ഫോർവേഡ് ബ്ലോക്ക് ഉൾപ്പെടെയുള്ള പാർട്ടികളാണ് പ്രതിഷേധിക്കുന്നത്. ജെഎൻയു അടക്കമുള്ള ഡൽഹിയിലെ വിവിധ വിദ്യാർഥി സംഘടനകളും പ്രതിഷേധത്തിനൊപ്പമുണ്ട്. ട്രംപിനും അമേരിക്കയ്ക്കുമെതിരെ പ്രതിഷേധക്കാര്‍ മുദ്രാവാക്യം വിളിച്ചു.


