തിരുവനന്തപുരം: ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് ലക്ഷ്യംവെക്കുന്നത് 110 സീറ്റുകളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യത്തിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചത്. വികസന പ്രവർത്തനങ്ങൾ ഊന്നിപ്പറയണമെന്നും തിരിച്ചടിയുണ്ടായ സ്ഥലങ്ങളിൽ പ്രത്യേക ശ്രദ്ധ വേണമെന്നും മുഖ്യമന്ത്രി മന്ത്രിമാരോട് നിർദേശിച്ചു.
കഴിഞ്ഞ തവണ 99 സീറ്റുകളോടെയാണ് എൽഡിഎഫ് രണ്ടാമതും അധികാരത്തിലെത്തിയത്. ഇത്തവണ അതിൽ കൂടുതൽ സീറ്റുകൾ നേടുമെന്നാണ് മുഖ്യമന്ത്രി പ്രതീക്ഷ പ്രകടിപ്പിക്കുന്നത്. ഇത്തവണ സീറ്റുകൾ നൂറും കടന്ന് 110-ൽ എത്തുമെന്നാണ് മുഖ്യമന്ത്രി മന്ത്രിമാർക്ക് ആത്മവിശ്വാസം നൽകുന്നത്. തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിൽ ഇടത്പക്ഷത്തിന് നേരിട്ട തിരിച്ചടിയിൽ മന്ത്രിമാരടക്കം നിരാശയിലായ സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് കൃത്യമായി എത്തിക്കാൻ കഴിയാത്തതാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാകാനുണ്ടായ കാരണം എന്നാണ് മുഖ്യമന്ത്രി മന്ത്രിമാരോട് വിശദീകരിച്ചത്. വികസന കാര്യങ്ങൾ കൃത്യമായി ഊന്നിപ്പറഞ്ഞ് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് പോയാൽ 110 സീറ്റുകൾ നേടാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി ഒരു താത്കാലിക പ്രതിഭാസം മാത്രമാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ അതുണ്ടാകില്ല. അതിനാൽത്തന്നെ പ്രവർത്തകരും മന്ത്രിമാരും പാർട്ടിയുടെ താഴെത്തട്ടിലുള്ള പ്രവർത്തകർ മുതൽ നേതാക്കൻമാർ അടക്കമുള്ളവരും ഒന്നിച്ചിറങ്ങിയാൽ ഇത്തവണ 3.0 ആവർത്തിക്കാമെന്ന പ്രതീക്ഷ പങ്കുവെയ്ക്കുകയാണ് മുഖ്യമന്ത്രി.


