ഡൽഹി: ഡൽഹി ജമാ മസ്ജിദ് പരിസരത്തും സർവേ നടത്താൻ ഉത്തരവിട്ട് ഹൈക്കോടതി. സർവേ നടത്തിയ ശേഷം അനധികൃത കൈയേറ്റങ്ങൾ പൊളിച്ചുനീക്കണമെന്നും കോടതി നിർദേശിച്ചു. സംഘ്പരിവാർ അനുകൂല എൻജിഒ സേവ് ഇന്ത്യ ഫൗണ്ടേഷൻ നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്. സയിദ് ഇലാഹി മസ്ജിദിന്‍റെ കമ്മ്യൂണിറ്റി സെന്‍ററടക്കം ഇടിച്ചു നിരത്തണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം.
ഡൽഹി തുർക്ക്മാൻ ഗേറ്റിലെ സയിദ് ഇലാഹി മസ്ജിദിന്‍റെ പരിസരം ഒഴിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് പ്രശസ്തമായ ഡൽഹി ജമാ മസ്ജിദ് പരിസരത്തും സർവേ നടത്താൻ ഹൈക്കോടതി ഉത്തരവിട്ടത്. രണ്ട് മാസത്തിനകം സർവേ നടത്തി നടപടി സ്വീകരിക്കാൻ ആണ് നിർദേശം. ഷാഹി ഇമാമും ബന്ധുക്കളും പള്ളിക്ക് ചുറ്റുമുള്ള തുറസ്സായ സ്ഥലങ്ങൾ കൈയേറി സ്വകാര്യ വീടുകൾ നിർമിച്ചതായും ആരോപിച്ചു. സയിദ് ഇലാഹി മസ്ജിദിന്‍റെ പ്രദേശം ഒഴിപ്പിക്കാൻ സേവ് ഇന്ത്യ ഫൗണ്ടേഷൻ സ്ഥാപകൻ പ്രീത് സിങ്ങാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.


