ടെഹ്റാൻ: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഇറാനിൽ ഭരണകൂടത്തിനെതിരെ തുടരുന്ന പ്രക്ഷോഭത്തിൽ 42 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. ആളിപ്പടരുന്ന പ്രക്ഷോഭം അടിച്ചമർത്താനായി രാജ്യത്തുടനീളം ഇന്റർനെറ്റ് വിച്ഛേദിച്ചു. വർദ്ധിച്ചുവരുന്ന പണപ്പെരുപ്പത്തിലും ജീവിതച്ചെലവിലും പ്രതിഷേധിച്ച് ടെഹ്റാൻ ബസാറിൽ തുടങ്ങിയ സമരം ഇപ്പോൾ ഇസ്ഫഹാൻ, അബാദാൻ, കെർമാൻഷാ തുടങ്ങി രാജ്യത്തെ പ്രധാന നഗരങ്ങളിലേക്കെല്ലാം വ്യാപിച്ചിരിക്കുകയാണ്. ഏകാധിപതിക്ക് മരണം, പഹ്ലവി തിരിച്ചുവരും തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് പ്രതിഷേധം. പ്രതിഷേധക്കാർ പഴയ രാജഭരണകാലത്തെ ഇറാൻ പതാകയുമായാണ് പ്രതിഷേധിക്കുന്നത്.
യുഎസ് ആസ്ഥാനമായുള്ള ഹ്യൂമൻ റൈറ്റ്സ് ആക്ടിവിസ്റ്റ് ന്യൂസ് ഏജൻസി (HRANA) പ്രകാരം ഇതുവരെ 42 പേർ കൊല്ലപ്പെടുകയും 2,270 ലധികം ആളുകൾ അറസ്റ്റിലാവുകയും ചെയ്തിട്ടുണ്ട്. എന്നാൽ, സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ 21 മരണങ്ങൾ മാത്രമേ ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളൂ. ഇസ്ഫഹാനിൽ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സുമായി (IRGC) ബന്ധപ്പെട്ട കെട്ടിടത്തിന് പ്രതിഷേധക്കാർ തീയിട്ടു. ടെഹ്റാനിൽ പ്രക്ഷോഭം നേരിടാനെത്തിയ സുരക്ഷാ ഉദ്യോഗസ്ഥർ ഒടുവിൽ പിന്മാറി. ഇവരെത്തിയ വാഹനങ്ങൾ പ്രക്ഷോഭകാരികൾ തീയിട്ട് നശിപ്പിച്ചു.
പ്രക്ഷോഭങ്ങൾ ശക്തമായതോടെ വ്യാഴാഴ്ച രാത്രി മുതൽ ഇറാനിൽ രാജ്യവ്യാപകമായി ഇന്റർനെറ്റ് വിച്ഛേദിച്ചു. അന്താരാഷ്ട്ര ടെലിഫോൺ ലൈനുകളും ലഭ്യമാകുന്നില്ലെന്ന് ഓൺലൈൻ വാച്ച്ഡോഗ് ആയ നെറ്റ്ബ്ലോക്സ് റിപ്പോർട്ട് ചെയ്തു. പ്രതിഷേധക്കാർ തമ്മിലുള്ള ആശയവിനിമയം തടയാനാണ് ഭരണകൂടത്തിന്റെ ഈ നീക്കം. പ്രതിഷേധക്കാർക്കെതിരെ സുരക്ഷാ സേന മാരകായുധങ്ങളുപയോഗിക്കുന്നുവെന്ന് അമ്നസ്റ്റി ഇന്റർനാഷണൽ കുറ്റപ്പെടുത്തി.
ഖമനേയിക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ ഇസ്ലാമിക വിപ്ലവകാലത്ത് നാടുകടത്തപ്പെട്ട ഇറാനിയൻ രാജകുമാരൻ റെസ പഹ്ലവി ആഹ്വനം ചെയ്തതിന് പിന്നാലെയാണ് രാജ്യവ്യാപകമായി ഇന്റർനെറ്റ് വിച്ഛേദിച്ചത്. ഇറാനിലെ യുവതലമുറയെ ‘വിജയത്തിന്റെ തലമുറ’ (Generation V for Victory) എന്ന് വിശേഷിപ്പിച്ച അദ്ദേഹം, സമരം തുടരാൻ ആഹ്വാനം ചെയ്തു. നിലവിലെ ഒത്തൊരുമയും സഹകരണവും തുടർന്നാൽ വിജയം സുനിശ്ചിതമായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തെരുവുകൾ കൈയ്യടക്കാനും ബാരിക്കേഡുകൾ എടുത്തുമാറ്റാനും പ്രക്ഷോഭകാരികളോട് അദ്ദേഹം ആഹ്വാനം ചെയ്തു.
അതേസമയം, വിദേശ ശത്രുക്കൾ വാടകയ്ക്കെടുത്ത ആളുകളാണ് പ്രക്ഷോഭത്തിന് പിന്നിലെന്ന് പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി ആരോപിച്ചു. ഇന്റർനെറ്റ് വിച്ഛേദിച്ചിട്ടും പ്രക്ഷോഭങ്ങൾക്ക് ശമനമില്ലെന്നാണ് എ.എഫ്.പി റിപ്പോർട്ട് ചെയ്യുന്നത്. പ്രക്ഷോഭങ്ങൾക്ക് പിന്തുണയുമായ പടിഞ്ഞാറൻ ഇറാനിൽ പൊതു പണിമുടക്ക് നടത്താൻ കുർദ് പ്രതിപക്ഷ പാർട്ടികൾ ആഹ്വാനം ചെയ്തു. 30ഓളം നഗരങ്ങളിലും പട്ടണങ്ങളിലും പണിമുടക്ക് ബാധിച്ചുവെന്നാണ് റിപ്പോർട്ടുകൾ. സുരക്ഷാ നടപടികൾക്കും നിലവിലുള്ള ആശയവിനിമയ നിരോധനത്തിനും ഇടയിലും, പ്രക്ഷോഭകർ സർക്കാർ നിയന്ത്രണങ്ങളെ ധിക്കരിച്ച് മുന്നോട്ടുപോവുകയാണ്.
അതേസമയം പ്രതിഷേധക്കാർക്കെതിരെ അതിക്രമം തുടർന്നാൽ ശക്തമായി നേരിടുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നേരത്തെ നൽകിയിരുന്നു. പ്രതിഷേധക്കാരെ നേരിടുന്ന രീതിയിൽ ജർമ്മനിയും ഇറാന്റെ നടപടികളെ അപലപിച്ചു. ഇറാനിലെ ജനങ്ങൾക്ക് ഇന്റർനെറ്റ് സൗകര്യം പുനഃസ്ഥാപിക്കാൻ സാങ്കേതികവും നയതന്ത്രപരവുമായ എല്ലാ സാധ്യതകളും ഉപയോഗിക്കണമെന്ന് റെസ പഹ്ലവി ലോകരാജ്യങ്ങളോട് അഭ്യർത്ഥിച്ചു.
ഇറാനിയൻ കറൻസിയായ റിയാലിന്റെ മൂല്യം റെക്കോർഡ് തകർച്ച നേരിട്ടതോടെ ഡിസംബർ 28-ന് ഇറാനിൽ പ്രക്ഷോഭം തുടങ്ങിയത്. ഇത് പിന്നാലെ ഭരണകൂട വിരുദ്ധ പ്രക്ഷോഭമായി പരിണമിച്ചു. ഇറാനിലെ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിക്കെതിരെയാണ് മുദ്രാവാക്യങ്ങൾ കൂടുതലും.


