ഇസ്ലാമാബാദ്: അമേരിക്ക മനുഷ്യത്വത്തിൽ വിശ്വസിക്കുന്നുണ്ടെങ്കിൽ, വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ തട്ടിക്കൊണ്ടുപോയതുപോലെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയും കടത്തിക്കൊണ്ടുപോകണമെന്ന് പാകിസ്താൻ വിദേശകാര്യമന്ത്രി ഖ്വാജ ആസിഫ്. തുർക്കിക്കും നെതന്യാഹുവിനെ തട്ടിക്കൊണ്ടുപോകാൻ സാധിക്കുമെന്നും പാകിസ്താനികൾ അതിനായി പ്രാർഥിച്ചുകൊണ്ടിരിക്കുകയാണെന്നും ഖ്വാജ ആസിഫ് കൂട്ടിച്ചേർത്തു.
ടെലിവിഷൻ അഭിമുഖത്തിനിടെയാണ് നെതന്യാഹുവിനെതിരേ ഖ്വാജാ ആസിഫ് അതിരൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചത്. മനുഷ്യരാശിയുടെ അത്യന്തം നീചനായ കുറ്റവാളിയാണ് നെതന്യാഹു. ഗാസയിലെ പലസ്തീനികൾക്കെതിരേ നടന്ന അതിക്രമങ്ങളെ ചരിത്രത്തിലെ മറ്റൊരു അതിക്രമവുമായി താരതമ്യപ്പെടുത്താനാകില്ലെന്നും ആസിഫ് കൂട്ടിച്ചേർത്തു.
പലസ്തീനികളോട് ഇസ്രയേൽ ചെയ്തതുപോലെ ഒരുസമൂഹവും ചെയ്തിട്ടില്ല. നെതന്യാഹു മനുഷ്യരാശിയുടെ ഏറ്റവും വലിയ കുറ്റവാളിയാണ്. ലോകം ഇതിനേക്കാൾ വലിയൊരു കുറ്റവാളിയെ കണ്ടിട്ടില്ല, ആസിഫ് കൂട്ടിച്ചേർത്തു. ആസിഫിന്റെ അഭിമുഖത്തിന്റെ ഭാഗം സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.


