റായ്ഛപൂർ : ഛത്തീസ്ഗഢിലെ റായ്പൂരിൽ 19-കാരി കൂട്ടബലാത്സംഗത്തിനിരയായി. സംഭവത്തിൽ പ്രതികളിലൊരാൾ ഛത്തീസ്ഗഢ് പോലീസിന്റെ എമർജൻസി റെസ്പോൺസ് നമ്പറായ 112-ലെ ഡ്രൈവറാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ഡ്രൈവർ ഉൾപ്പെടെ രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റ് മൂന്ന് പ്രതികൾ ഇപ്പോഴും ഒളിവിലാണെന്നും പോലീസ് അറിയിച്ചു.
പോലീസിന്റെ റിപ്പോർട്ട് പ്രകാരം, പ്രതികളിലൊരാളെ പെൺകുട്ടിക്ക് നേരത്തെ പരിചയമുണ്ടായിരുന്നു. ഇയാൾ വ്യാഴാഴ്ച രാത്രി പെൺകുട്ടിയെ വീടിന് പുറത്തേക്ക് വിളിച്ചു വരുത്തി, തുടർന്ന് ആളൊഴിഞ്ഞ പ്രദേശത്തേക്ക് കൊണ്ടുപോയി. അവിടെ കാത്തുനിന്ന മറ്റ് നാല് പേരുമായി ചേർന്ന് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു.
ബോധം നഷ്ടപ്പെട്ട പെൺകുട്ടിയെ സംഭവസ്ഥലത്ത് ഉപേക്ഷിച്ച ശേഷം പ്രതികൾ രക്ഷപ്പെടുകയായിരുന്നു. പിന്നീട് ബോധം തിരികെ ലഭിച്ച പെൺകുട്ടി വീട്ടിലെത്തി മാതാപിതാക്കളോട് വിവരം അറിയിച്ചു. തുടർന്ന് ആദ്യം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നീട് പോലീസിൽ പരാതി നൽകുകയും ചെയ്തു.
സംഭവത്തിൽ ആദ്യം സിവിൽ ലൈൻസ് പോലീസ് സീറോ എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. കൂടുതൽ അന്വേഷണത്തിനായി കേസ് പിന്നീട് ബാങ്കിമോംഗ്ര പൊലീസ് സ്റ്റേഷനിലേയ്ക്ക് കൈമാറി. മറ്റ് പ്രതികളെ എത്രയും വേഗം പിടികൂടുമെന്ന് പോലീസ് വ്യക്തമാക്കി. ഇരയുടെയും കുടുംബത്തിന്റെയും മൊഴി രേഖപ്പെടുത്തിയതായും പോലീസ് അറിയിച്ചു.


