പത്തനംതിട്ട : മൂന്നാം ബലാത്സംഗക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയില്‍ നാളെ വിധി പറയും. തിരുവല്ല ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഹർജി പരിഗണിച്ചത്. പ്രോസിക്ക്യൂഷൻ്റെ ആവശ്യപ്രകാരം അടച്ചിട്ട മുറിയിലാണ് ഹർജിയിലെ വാദം കേട്ടത്. നിരന്തരം രാഹുലിനെതിരെ പീഡനപരാതികള്‍ ഉയരുന്നുണ്ടെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. രഹസ്യമായി മൊഴി രേഖപ്പെടുത്തണമെന്ന അതിജീവിതയുടെ ആവശ്യം കോടതി അംഗീകരിച്ചു. ജാമ്യം അനുവദിച്ചാല്‍ പ്രതി മുങ്ങുകയില്ലെന്നും പ്രതി ഉത്തരവാദിത്തമുള്ള ജനപ്രതിനിധിയാണെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചാല്‍ സെഷന്‍സ് കോടതിയെ സമീപിക്കാനാണ് പ്രതിഭാഗത്തിന്റെ തീരുമാനം.
അതേസമയം തെളിവെടുപ്പിനോടും ചോദ്യം ചെയ്യലിനോടും രാഹുല്‍ സഹകരിക്കുന്നില്ലെന്ന് അന്വേഷണസംഘം കോടതിയെ അറിയിച്ചു. ഡിജിറ്റല്‍ തെളിവുകള്‍ കണ്ടെത്താന്‍ പാസ് വേഡുകള്‍ നല്‍കാന്‍ പ്രതി തയ്യാറായില്ലെന്നും അന്വേഷണസംഘം ചൂണ്ടിക്കാട്ടി.
2024 ഏപ്രിലില്‍ തിരുവല്ലയിലെ ഹോട്ടല്‍ മുറിയില്‍ വെച്ച് പീഡിപ്പിച്ചു എന്നതാണ് പരാതി. ഇതിനു മുന്‍പും രണ്ട് പരാതികള്‍ ലഭിച്ചിരുന്നു. മുമ്പത്തെ രണ്ട് കേസുകളില്‍ കോടതിയില്‍ നിന്ന് രാഹുലിന് അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള സംരക്ഷണം ലഭിച്ചിരുന്നെങ്കിലും ഈ കേസില്‍ അത് ഉണ്ടായിരുന്നില്ല. വിധി വരുന്നത് വരെ രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലില്‍ തുടരും. ഇതിനിടെ, അതിജീവിതയെ അധിക്ഷേപിച്ചതിന് രാഹുലിന്റെ സുഹൃത്തും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ ഫെനി നൈനാനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.


