തിരുവനന്തപുരം: ഓഫീസ് മുറി ഒഴിയണമെന്ന വട്ടിയൂർക്കാവ് കൗൺസിലർ ആർ ശ്രീലേഖയുടെ ആവിശ്യത്തിന് പിന്നാലെ പ്രതികരണവുമായി മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ കെ എസ് ശബരിനാഥൻ. അത്യാധുനിക സൗകര്യങ്ങളുള്ള എംഎൽഎ ഹോസ്റ്റൽ തൊട്ടടുത്തിരിക്കെ എന്തിനാണ് വട്ടിയൂർക്കാവ് എംഎൽഎ ശാസ്തമംഗലത്തെ വാടകക്കെട്ടിടത്തിൽ ഓഫീസ് നടത്തുന്നത് എന്ന് ശബരിനാഥ്. എംഎൽഎ ഹോസ്റ്റലിലെ നിള ബ്ലോക്കിൽ 31, 32 നമ്പറുകളിലായി എല്ലാവിധ സൗകര്യങ്ങളോടും കൂടിയ രണ്ട് ഓഫീസ് മുറികൾ വി കെ പ്രശാന്തിന് അനുവദിച്ചിട്ടുണ്ട്. വട്ടിയൂർക്കാവ് മണ്ഡലത്തിന്റെ പരിധിയിൽ തന്നെയാണ് എംഎൽഎ ഹോസ്റ്റൽ സ്ഥിതി ചെയ്യുന്നത്, ഈ സൗകര്യം ഉപേക്ഷിച്ച് എന്തിനാണ് ശാസ്തമംഗലത്ത് ഓഫീസ് നടത്തുന്നതെന്ന് അദ്ദേഹം ചോദിച്ചു. അതിനാൽ, ശാസ്തമംഗലത്തെ കോർപറേഷൻ കെട്ടിടത്തിലെ ഓഫിസ് പ്രശാന്ത് ഒഴിയുന്നതാണ് നല്ലതെന്നാണ് തന്‍റെ അഭിപ്രായമെന്നും കെ എസ് ശബരിനാഥൻ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
വട്ടിയൂർക്കാവ് എംഎൽഎ വി കെ പ്രശാന്ത് ശാസ്തമംഗലത്തെ കോർപ്പറേഷൻ കെട്ടിടത്തിലെ ഓഫിസ് ഒഴിയണമെന്ന കൗൺസിലർ ആർ ശ്രീലേഖ ആവശ്യപ്പെട്ടതാണ് വിവാദത്തിന് വഴിവെച്ചത്. ഓഫിസ് ഒഴിയണമെന്ന് ശ്രീലേഖയും കാലാവധി തീരാതെ ഒഴിയില്ലെന്ന് എംഎൽഎയും നിലപാട് കടുപ്പിച്ചതോടെ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്.
സംഭവം വിവാദമായതോടെ എംഎൽഎയെ ഓഫിസിലെത്തി കണ്ട് ശ്രീലേഖ ആവശ്യം ആവർത്തിച്ചു. സഹോദരനും സുഹൃത്തും എന്ന നിലയിൽ ഓഫിസ് ഒഴിയണമെന്ന് പ്രശാന്തിനോട് അഭ്യർഥിക്കുകയാണ് ചെയ്തതെന്ന് ശ്രീലേഖ മാധ്യമങ്ങളോട് പറഞ്ഞു. ഓഫിസ് ഒഴിയാനാവില്ലെന്നും മാർച്ച് 31 വരെ വാടക കരാർ ഉണ്ടെന്നുമാണ് വി കെ പ്രശാന്ത് ശ്രീലേഖയെ ധരിപ്പിച്ചത്.


