വയനാട് : ശബരിമല സ്വർണ്ണക്കൊള്ളയിൽ ഉൾപ്പെട്ട എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വമ്പൻ സ്രാവുകൾ കുടുങ്ങും. ആരു വിചാരിച്ചാലും കേസ് തേച്ചുമായ്ച്ച് കളയാൻ കഴിയില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. നിയമത്തിന് ആരും അതീതർ അല്ല. തെറ്റ് ചെയ്ത എല്ലാവരും ശിക്ഷ അനുഭവിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ഈ കേസിൽ ഒരു ശ്രദ്ധ തിരിക്കാനും കഴിയില്ലെന്നും എസ് ഐ ടി അവരുടെ കൃത്യം നിറവേറ്റുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കളി അയ്യപ്പനോടാണ്. അയ്യപ്പന്റെ മുതൽ അപഹരിച്ചവർ ആരും രക്ഷപ്പെടില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു. ബിജെപിയും സിപിഐഎമ്മും തമ്മിൽ അന്തർധാര സജീവമാണ്. അവർ ആളുകളെ അങ്ങോട്ടേക്ക് അയക്കുകയാണ് എന്ന് തോന്നുന്നു. തിരഞ്ഞെടുപ്പ് വരുന്നതുകൊണ്ട് ഈ ബന്ധം ദൃഢമാക്കാൻ ശ്രമിക്കുകയാണ്. ഇനിയും കൂടുതൽ ആളുകൾ പോകും എന്നുള്ള വാർത്ത അന്തരീക്ഷത്തിൽ ഉണ്ടെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
എ കെ ബാലന്റെ ജമാഅത്തെ പരാമർശം മുഖ്യമന്ത്രിയുടെ അറിവോടുകൂടിയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ന്യൂനപക്ഷ വിഭാഗങ്ങളെ കയ്യൊഴിഞ്ഞ് ഭൂരിപക്ഷത്തെ പ്രീണിപ്പിക്കുക എന്നതാണ് നിലപാട്. വർഗീയമായി ചേരിതിരിവ് ഉണ്ടാക്കുകയാണ് ഉദ്ദേശ്യമെന്നും ജനങ്ങൾക്ക് ഇത് ബോധ്യപ്പെട്ട കാര്യമാണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.


