തിരുവല്ല: മൂന്നാമത്തെ ബലാത്സംഗക്കേസിൽ കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാതെ കോടതി. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോർട്ട് കിട്ടാതെ ജാമ്യം നൽകാനാകില്ലെന്ന് ഹർജി പരിഗണിച്ച തിരുവല്ല മജിസ്ട്രേറ്റ് കോടതി അറിയിച്ചു. മാങ്കൂട്ടത്തിലിനെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും.
മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിൽ വേണമെന്നുമുള്ള പ്രത്യേക അന്വേഷണസംഘത്തിന്റെ അപേക്ഷ നാളെ പരിഗണിക്കും. കൂടുതൽ തെളിവെടുപ്പിനായി മാങ്കൂട്ടത്തിലിനെ ഏഴ് ദിവസം കസ്റ്റഡിയിൽ വേണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെടുന്നത്.
ബലാത്സംഗം നടന്നുവെന്ന് അതിജീവിത മൊഴിയിൽ പറയുന്ന തിരുവല്ലയിലെ ഹോട്ടലിൽ എത്തിച്ച് മാങ്കൂട്ടത്തിലിനെ തെളിവെടുക്കണം. യുവതിക്കെതിരായ അതിക്രമത്തിന്റെ ദൃശ്യങ്ങൾ മാങ്കൂട്ടത്തിൽ മൊബൈൽ ഫോണിൽ പകർത്തിതയതായും സൂചനയുണ്ട്. അതിനാൽ ഈ തെളിവുകളും കണ്ടെടുക്കേണ്ടതുണ്ടെന്നും കസ്റ്റഡി അനിവാര്യമാണെന്നും പ്രോസിക്യൂഷൻ അറിയിച്ചു.
യുവതിയെ വിവാഹ വാഗ്‌ദാനം നൽകി ബലാത്സംഗംചെയ്‌ത കേസിൽ ഞായറാഴ്ചയാണ് പൊലീസ് മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്ത് മാവേലിക്കര സ്‌പെഷൽ സബ്ജയിലിലടച്ചത്. പത്തനംതിട്ട ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് രണ്ടാംകോടതിയാണ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തത്. സുരക്ഷ കണക്കിലെടുത്ത് മൂന്നാം നമ്പർ സെല്ലിൽ ഒറ്റയ്‌ക്കാണ് പാർപ്പിച്ചിരിക്കുന്നത്. പ്രതി സ്ഥിരംകുറ്റവാളിയാണെന്നും ജാമ്യം നൽകിയാൽ അതിജീവിതമാരെ അപായപ്പെടുത്താൻ സാധ്യതയുണ്ടെന്നും പ്രത്യേക അന്വേഷകസംഘത്തിന്റെ റിമാൻഡ് റിപ്പോർട്ടിലുണ്ട്.
വിദേശത്ത് ജോലി ചെയ്യുന്ന കോട്ടയം സ്വദേശി മുപ്പത്തിയൊന്നുകാരിയുടെ പരാതിയിൽ ശനി രാത്രി 12.30ഓടെ പാലക്കാട് കെപിഎം ഹോട്ടലിൽനിന്ന് ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി എൻ മുരളീധരനും സംഘവും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഞായർ പുലർച്ചെ 5.30ന് പത്തനംതിട്ട എആർ ക്യാമ്പിലെത്തിച്ചു. എഐജി ജി പൂങ്കുഴലിയുടെ നേതൃത്വത്തിൽ ആറുമണിക്കൂറോളം നീണ്ട ചോദ്യംചെയ്യൽ നടത്തി.
സമാനമായ മറ്റ് രണ്ടുകേസിലും ഒളിവിൽപോയി ജാമ്യംനേടിയ രാഹുൽ മൂന്നാമത്തെ കേസിലാണ് കുടുങ്ങിയത്. 2024 ഏപ്രിൽ എട്ടിനാണ് ഇയാൾ കോട്ടയം സ്വദേശിയെ ബലാത്സംഗംചെയ്‌തത്. പിന്നീട് ഗർഭഛിദ്രത്തിന് പ്രേരിപ്പിക്കുകയും ലക്ഷങ്ങൾ തട്ടിയെടുക്കുകയുംചെയ്‌തു. വാട്സാപ്പിലൂടെയാണ് ബന്ധം സ്ഥാപിച്ചത്.
സംഭവദിവസം പകൽ ഒന്നിന് തിരുവല്ല കെഎസ്ആർടിസി ബസ് സ്റ്റേഷന് സമീപത്തെ ഹോട്ടലിലേക്ക് വിവാഹക്കാര്യം സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് വിളിച്ചുവരുത്തി. തുടർന്ന് യുവതിയെ ദേഹോപദ്രവം ഏൽപ്പിച്ച് പീഡനത്തിനിരയാക്കി. ഗർഭിണിയായെന്ന് അറിഞ്ഞപ്പോൾ ഭീഷണിപ്പെടുത്തി ഗർഭഛിദ്രത്തിന് പ്രേരിപ്പിച്ചു. ഇതിനിടെ ഗർഭം അലസിയതായും പരാതിയിൽ പറഞ്ഞു.
ഇ–മെയിൽവഴി നൽകിയ പരാതിയിൽ വെള്ളിയാഴ്‌ചയാണ് പൊലീസ് ഐപിസി 376, 506 (1) വകുപ്പുകൾ പ്രകാരം കേസെടുത്തത്. വീഡിയോ കോൺഫറൻസിലൂടെ അതിജീവിതയുടെ മൊഴിയെടുത്ത അന്വേഷകസംഘത്തിന്റെ തുടർനീക്കങ്ങൾ അതീവരഹസ്യമായായിരുന്നു. ആദ്യകേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയിരുന്നു. രണ്ടാം കേസിൽ അറസ്റ്റ് തടയുകയും ചെയ്‌തു.


