കൊച്ചി: ശബരിമല സ്വർണക്കവർച്ച കേസിലെ പ്രതികളായ മൂന്നുപേരുടെ ജാമ്യാപേക്ഷ തള്ളി കോടതി. ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാർ, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ മുരാരി ബാബു, ജ്വല്ലറി ഉടമ ഗോവർധൻ എന്നിവരുടെ ജാമ്യാപേക്ഷകൾ ആണ് ഹൈക്കോടതി തള്ളിയത്. ജസ്റ്റിസ് എ.ബദറുദീനാണ് മൂവരുടെയും ജാമ്യാപേക്ഷ തള്ളിയത്. കേസിന്റെ വിധിപകര്പ്പ് പുറത്തുവന്നിട്ടില്ല.
രണ്ട് കേസുകളിലായാണ് പ്രതികൾ ജാമ്യാപേക്ഷ നല്കിയിരുന്നത്. ശബരിമലയിലെ ദ്വാരപാലക ശിൽപ്പങ്ങൾ, കട്ടിളപ്പാളികൾ എന്നിവിടങ്ങളിലെ സ്വർണക്കവർച്ചയ്ക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിക്കൊടുത്തു എന്നീ കേസുകളിലാണ് പത്മകുമാറും മുരാരി ബാബുവും ജാമ്യഹർജികൾ നൽകിയത്. ദ്വാരപാലക കേസിലാണ് ഗോവർധൻ ജാമ്യാപേക്ഷ നൽകിയത്. മുൻപ് സെഷൻസ് കോടതിയും ഇവർക്ക് ജാമ്യം നിഷേധിച്ചിരുന്നു.
അതേസമയം, ശബരിമല സ്വർണക്കവർച്ച കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് കർശന ഉപാധികളോടെ കോടതി ജാമ്യം നൽകി. ദ്വാരപാലക ശിൽപ കേസിലാണ് പോറ്റിക്ക് കോടതി ജാമ്യം നൽകിയത്. സംസ്ഥാനം വിട്ടുപോകരുതെന്നും, പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുതെന്നും ജാമ്യവ്യവസ്ഥകളിൽ പറയുന്നു. പാസ്പോർട്ട് കോടതിയിൽ ഹാജരാക്കണമെന്നും സാക്ഷികളെ സ്വാധീനിക്കരുത്, തെളിവ് നശിപ്പിക്കരുത് തുടങ്ങിയ കാര്യങ്ങളും ജാമ്യവ്യവസ്ഥയിലുണ്ട്. എസ്ഐടി ആവശ്യപ്പെടുന്ന സമയത്ത് ഹാജരാവണമെന്നും കോടതി വ്യക്തമാക്കി. ദ്വാരപാലക കേസിൽ ജാമ്യം ലഭിച്ചിട്ടുണ്ടെങ്കിലും കട്ടിളപ്പാളി കേസിൽ പോറ്റി റിമാൻഡിൽ തുടരും.
അറസ്റ്റിലായി 90 ദിവസം കഴിഞ്ഞിട്ടും എസ്ഐടി കുറ്റപത്രം സമർപ്പിക്കാത്തതിനെത്തുടർന്നാണ് ദ്വാരപാലക കേസിൽ ഇന്നലെ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം കിട്ടിയത്. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അന്വേഷണം പൂർത്തിയാകാത്തതിനാലാണ് കുറ്റപത്രം വൈകുന്നതെന്നാണ് എസ്ഐടി കോടതിയിൽ അറിയിച്ചത്. സുപ്രീം കോടതി നിയമം അനുസരിച്ച്ഒരു കേസിൽ 90 ദിവസത്തിനകം അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ സ്വാഭാവിക ജാമ്യത്തിന് പ്രതികൾ അർഹരാണ്. ഇതനുസരിച്ചാണ് ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം കിട്ടിയത്.


